• Welcome to Our store..

ആദരവായ റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിന്‍റെ ധ്യാനം മുറുകെ പിടിക്കണമെന്ന് ഞാന്‍ നിങ്ങളോട് കല്‍പ്പിക്കുന്നു. അല്ലാഹുവിന്‍റെ സ്മരണയുടെ ഉദാഹരണം ഒരു വ്യക്തിയെപ്പോലെയാണ്. അദ്ദേഹത്തെ അക്രമിക്കാന്‍ ഒരു ശത്രു അധിവേഗതയില്‍ അദ്ദേഹത്തിന്‍റെ അരികിലേക്ക് വന്നു. അപ്പോള്‍ അദ്ദേഹം ശത്രുവില്‍ നിന്നും വിരണ്ടോടുകയും അങ്ങേയറ്റം സുശക്തമായ ഒരു കോട്ടയില്‍ കയറുകയും ശത്രുവില്‍ നിന്നും രക്ഷ പ്രാപിക്കുകയും ചെയ്തു. ഇപ്രകാരം അല്ലാഹുവിന്‍റെ ദിക്ര്‍ ഉറച്ച കോട്ടയാണ്. അതുകൊണ്ടല്ലാതെ അടിമയ്ക്ക് പിശാചില്‍ നിന്നും രക്ഷപ്പെടുക സാധ്യമല്ല. (തിര്‍മിദി).

പിശാച് മനുഷ്യന്‍റെ ഏറ്റവും വലിയ ശത്രുവാണ്. ലോകാവസാനം വരെയുള്ള ഓരോ മനുഷ്യനെയും വഴികെടുത്താന്‍ പിശാച് കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നതാണ്. ഒരു മനുഷ്യന്‍ എത്ര വലിയവനായാലും അല്ലാഹുവിന്‍റെ ദിക്റില്‍ മുഴുകുന്നത് കൊണ്ടല്ലാതെ പിശാചിന്‍റെ അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നതല്ല. കാരണം പിശാചില്‍ നിന്നും രക്ഷ നല്‍കുന്ന ഒരേയൊരു കാര്യം ദിക്റുല്ലാഹ് മാത്രമാണ്. ഈ കാലഘട്ടത്തില്‍ മുസ്ലിംകളെ പാപങ്ങളിലേക്ക് വളരെ എളുപ്പത്തില്‍ പിശാച് കൊണ്ടുപോകുന്നതിന്‍റെ അടിസ്ഥാന കാരണം, അല്ലാഹുവിന്‍റെ ദിക്റിലുള്ള അശ്രദ്ധയും അവഗണനയുമാണ്. അല്ലാഹുവിന്‍റെ ദിക്റില്‍ നിന്നും അശ്രദ്ധരായവരെ പിന്‍പറ്റുന്നതിലൂടെ പിശാച് അവരുടെ മനസ്സില്‍ ദുര്‍ബോധനങ്ങള്‍ ഇട്ട് കൊടുക്കുന്നതാണ്. മനസ്സ് പടച്ചവന്‍റെ ദിക്റിലേക്ക് തിരിഞ്ഞിരിക്കുമ്പോള്‍ പിശാചിന് ദുര്‍ബോധനം നടത്താന്‍ സാധിക്കുന്നതല്ല. മാത്രമല്ല, പിശാച് ദിക്ര്‍ ചൊല്ലുന്നവരില്‍ നിന്നും അകന്ന് മാറുകയും ചെയ്യുന്നതാണ്. പിശാച് മനുഷ്യന്‍റെ മനസ്സിലേക്ക് കടക്കാന്‍ നാല് ഭാഗത്ത് നിന്നും യത്നിക്കുന്നതാണ്. എന്നാല്‍ മനുഷ്യന്‍ അല്ലാഹുവിന്‍റെ ദിക്റില്‍ മുഴുകുമ്പോള്‍ പിശാച് പരാജയപ്പെട്ട് പിന്മാറുന്നതാണ്. കാരണം അല്ലാഹുവിന്‍റെ ദിക്റിന് മുന്നില്‍ പിശാചിന് പിടിച്ച് നില്‍ക്കുക സാധ്യമല്ല. ആകയാല്‍ സദാസമയവും അല്ലാഹുവിന്‍റെ ദിക്റില്‍ മുഴുകാനും ഒരിക്കലും അതില്‍ നിന്നും അശ്രദ്ധ കാണിക്കാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതാണ്.  

മൊബൈലിന്‍റെ ദുരുപയോഗം അവസാനിപ്പിക്കുക: 

മൊബൈല്‍ഫോണ്‍ മനുഷ്യ ജീവിതത്തിന്‍റെ ദിശ തന്നെ മാറ്റിയിരിക്കുന്നു. എല്ലാവരുടെയും പക്കല്‍ ഇന്ന് ഇത് ഒരു അഭിവാജ്യ വസ്തുവായിത്തീര്‍ന്നു. മൊബൈല്‍ഫോണ്‍ പൊതുവില്‍ മനുഷ്യജീവിതം എളുപ്പമാക്കിയെങ്കിലും ആവശ്യം മാത്രമായ ഈ വസ്തു അനാവശ്യമായി ഉപയോഗിക്കുന്ന കാരണത്താല്‍ നമ്മെ സാമൂഹിക സദാചാര അധ:പതനത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. തെറ്റായ മൊബൈല്‍ ഉപയോഗം സമൂഹത്തിന്‍റെ മ്ലേച്ഛതകളില്‍ അസാധാരണമായ വര്‍ദ്ധനവുണ്ടാക്കി. മൊബൈലിലെ ക്യാമറയും ഇന്‍റര്‍നെറ്റും മറ്റും യുവതലമുറയെ ഭയാനകമായ നിലയില്‍ നശിപ്പിച്ച് കൊണ്ടിരിക്കുന്നു. മോശമായ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും സാമൂഹിക മേഖലയില്‍ തിന്മകള്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍, മൊബൈലിന്‍റെ നാശനഷ്ടങ്ങള്‍ പ്രയോജനത്തേക്കാള്‍ വളരെ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിന്‍റെ അമിതമായ ഉപയോഗം കാരണം സമയത്തിന്‍റെ വിലയെക്കുറിച്ചുള്ള ബോധം ഇല്ലാതായിരിക്കുന്നു. സമയം പാഴാക്കിക്കളയുന്ന പുതിയൊരു യുഗം ആരംഭിച്ച് കഴിഞ്ഞു. മൊബൈലിന്‍റെ നാശങ്ങളും പ്രശ്നങ്ങളും കാണുമ്പോള്‍ സമൂഹം എവിടേക്ക് പോവുകയാണ് എന്നോര്‍ത്ത് അതിയായ ദു:ഖമുണ്ടാകുന്നു. 

ഒരു മുസ്ലിമിന്‍റെ ജീവിതത്തിലെ സര്‍വ്വ കാര്യങ്ങളും ഇസ്ലാമിക ശരീഅത്തിന് അനുസരിച്ചുള്ളതായിരിക്കണം. ഒരു വസ്തു നിഷിദ്ധവും പാപകരവുമായ കാര്യങ്ങളില്‍ ഉപയോഗിക്കുന്നില്ലല്ലോ എന്നതില്‍ മാത്രം നാം സമാധാനിക്കരുത്. പാഴ്കാര്യങ്ങളിലും അനാവശ്യ വിഷയങ്ങളിലും ഉപയോഗിക്കുന്നതിലൂടെയും നാം നന്മയില്‍ നിന്നും അകലുന്നതും പ്രത്യേകിച്ചും പടച്ചവന്‍റെ സ്മരണയില്‍ നിന്നും അശ്രദ്ധനാകുന്നതുമാണ്. ആകയാല്‍ മൊബൈല്‍ഫോണ്‍ നന്മയ്ക്കല്ലാതെ ഉപയോഗിക്കുകയില്ലായെന്ന് നാം ഉറച്ച തീരുമാനം എടുക്കുക.