• Welcome to Our store..

ജാബിറുബ്നു സമുറ (റ) വിവരിക്കുന്നു. ചന്ദ്രികരാവ് എന്‍റെ മുന്നില്‍ രണ്ട് പൂര്‍ണ്ണചന്ദ്രന്‍മാര്‍. ആകാശത്തുള്ള ചന്ദ്രനെയും ഭൂമിയിലുള്ള ചന്ദ്രനെ (റസൂലുല്ലാഹി (സ) യും ഞാന്‍ മാറിമാറി നോക്കി. ചുവന്ന വരകളുള്ള വസ്ത്രം ധരിച്ച ഭൂമിയിലെ ചന്ദ്രന്‍ ആകാശത്തുള്ള ചന്ദ്രനെക്കാള്‍ അതിസുന്ദരനാണെന്ന് തീരുമാനമെടുക്കാന്‍ എനിക്ക് കൂടുതല്‍ സമയമെടുക്കേണ്ടിവന്നില്ല. (തിര്‍മിദി 2811) 

ജാബിര്‍ (റ) തന്നെ പ്രസ്താവിക്കുന്നു. 

'പതിവ് പോലെ ഞാനൊരിക്കല്‍ ളുഹര്‍ നമസ്ക്കാരം ജമാഅത്തായി ഹബീബിന്‍റെ പിന്നില്‍ നിന്നു നമസ്ക്കരിച്ചു. ശേഷം ഞങ്ങള്‍ പുറത്തേക്കിറങ്ങിനിന്നു. ഞാനും കൂട്ടത്തില്‍ കൂടി. വഴിയരികിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ കവിളുകളില്‍ അവിടുന്ന് കരുണയോടെ തടകിക്കൊണ്ടിരുന്നു. ഭാഗ്യത്തിന് കുട്ടിയായിരുന്ന എന്നെയും തങ്ങള്‍ തടകി. സുഗന്ധ പാത്രത്തില്‍ നിന്നും ഉയര്‍ത്തിയ കരം പോലെ തിരുകരത്തിന്‍റെ തണുപ്പും സുഗന്ധവും എനിക്ക് അനുഭവപ്പെട്ടു.' (മുസ്ലിം 6052)

അബുജുഹൈഫ (റ) വിവരിക്കുന്നു: "റസൂലുല്ലാഹി (സ)യുടെ തിരുകരം പിടിച്ച് വിശ്വാസികള്‍ ഐശ്വര്യത്തിനായി അവരുടെ മുഖങ്ങളില്‍ തടവുകയായിരുന്നു. ഞാനും അങ്ങനെ ചെയ്തു. തദവസരം ആലിപ്പഴത്തേക്കാള്‍ തണുപ്പും കസ്തൂരിയേക്കാള്‍ സുഗന്ധവും എനിക്കനുഭവപ്പെട്ടു" (ബുഖാരി 3553).

ഇതാണ് നുബുവ്വത്തിന്‍റെ പൂര്‍ണ്ണ ചന്ദ്രന്‍. സൂര്യന്‍ ഉദിക്കുന്നതായി തങ്ങളെ കണ്ടാല്‍ അനുഭവപ്പെട്ടിരുന്നു. ദൂരെനിന്നും നോക്കിയാല്‍ അത്യന്തം സുന്ദരം. അടുത്തുനിന്നു കണ്ടാല്‍ അത്യാകര്‍ഷകം (ദലാഇല്‍ 1/279) സൗന്ദര്യ-സൗരഭ്യങ്ങളുടെ ഒരു ഗാംഭീര്യരൂപം. അല്ലാഹുവിന്‍റെ ഉന്നതശേഷിയുടെ ഉത്തമ ഉദാഹരണം. മനുഷ്യന്‍തന്നെ; പക്ഷെ, മലക്കുകളേക്കാള്‍ പ്രകാശ പൂരിതവും പരിശുദ്ധവും ആയ വദനം. സൂര്യനേക്കാള്‍ തിളക്കം നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണ ചന്ദ്രന്‍. വിശാലമായ നെറ്റിത്തടം രാത്രിയിലെ ഇരുളിലും തിളങ്ങുന്നു. തലയ്ക്കുമീതെ കറുത്ത തലപ്പാവ്. കഴുത്തിലേക്കിറങ്ങിയ കറുത്തതലമുടി. സുറുമയിട്ട നയനങ്ങള്‍. മൃദുവായ കവിള്‍തടം. വലിയ ഇമകള്‍. പുഞ്ചിരിതൂകുന്ന ചുണ്ടുകള്‍ സൗന്ദര്യത്തിന്‍റെ മാറ്റ് കൂട്ടുന്നു. ചുരുക്കത്തില്‍ പ്രപഞ്ചത്തിന്‍റെ സൗന്ദര്യം മുഴുവന്‍ ഈ വിശുദ്ധ വദനത്തില്‍ സംഗമിച്ചിരിക്കുന്നു. 

മദ്ധ്യമായ ഉയരം വളരെ കൂടുതലുമില്ല കുറവുമില്ല. എങ്കിലും അല്‍പം നീളം ഉണ്ടായിരുന്നു. ചുവപ്പ് കലര്‍ന്ന വെളുപ്പാണ് നിറം. ചുണ്ണാമ്പ്പോലെ വെളുപ്പോ ഗോതമ്പുപോലെ തവിട്ടോ അല്ല. എന്നാല്‍, യാത്രയുടെ ആധിക്യവും വെയിലിന്‍റെ ചൂടും കാരണമായി ഗോതമ്പ് നിറമായി തോന്നുമായിരുന്നു. വീര്‍ത്തതോ മെലിഞ്ഞതോ അല്ലാത്ത ഒത്ത ശരീരം. നീണ്ട മുടിയില്‍ ചെറിയ ചുരുള്‍ ഉണ്ടായിരുന്നു. അതില്‍ എണ്ണയിട്ട് നന്നായി ചീകിയിരുന്നു. തലപ്പാവിനടിയില്‍ തൊപ്പി ധരിച്ചിരുന്നു. (അബുദാവൂദ് 4078).

വിശാലമായ തോളുകള്‍, മദ്ധ്യമവും ഉയര്‍ന്നതും സുന്ദരവുമായ കഴുത്ത്. വെയിലിലും കാറ്റിലും കഴുത്തിന്‍റെ ഭാഗം സ്വര്‍ണ്ണം പൂശപ്പെട്ട വെള്ളിപോലെ തിളങ്ങിയിരുന്നു. മൃദുലമായ കവിള്‍തടങ്ങളില്‍ സന്തോഷ സന്ദര്‍ഭങ്ങളില്‍ ചെറിയ വരകള്‍ പ്രകാശിച്ചിരുന്നു. കോപിക്കുമ്പോള്‍ നയനങ്ങള്‍ ചുവക്കുകയും നിറ വ്യത്യാസം സംഭവിക്കുകയും ചെയ്തിരുന്നു. ധാടി ഇടതൂര്‍ന്നിരുന്നു. മീശകള്‍ പിതാമഹന്‍ ഇബ്റാഹിം (അ)നെപ്പോലെ വളരെ ചെറുതാക്കിയിരുന്നു. (ബുഖാരി 3545). ഇരുപതോളം രോമങ്ങള്‍ നരച്ചിരുന്നു. അനുഗ്രഹീത പല്ലുകള്‍ അത്യന്തം സുന്ദരവും ചെറുതും പ്രകാശിതവും ആയിരുന്നു. പുഞ്ചിരി തൂകുമ്പോള്‍ ആലിപ്പഴങ്ങള്‍ പോലെ തിളങ്ങിയിരുന്നു. (ദലാഇല്‍ 1/303). രണ്ട് മുന്‍പല്ലുകള്‍ക്കിടയില്‍ അല്‍പം അകല്‍ച്ച ഉണ്ടായിരുന്നു. സംസാരിക്കുമ്പോള്‍ അതിനിടയില്‍ നിന്നും ചെറിയ തിളക്കം പുറപ്പെട്ടിരുന്നു.

വിശാലവും ഒത്തതുമായ നെഞ്ച്. അല്‍പം ഉയര്‍ന്നതായി തോന്നിക്കുന്ന മൂക്ക്. വലുതും സുന്ദരവുമായ വായ. ചെറുതും തിങ്ങിയതും പരസ്പരം ചേരാത്തതുമായ പുരികങ്ങള്‍.  അതിനിടയിലെ ഞരമ്പ് കോപസമയത്ത് വീര്‍ത്തിരുന്നു. വിശാലവും നീണ്ടതുമായ കൈക്കുഴ. അതില്‍ സുന്ദരമായ ചെറിയ രോമങ്ങള്‍. മൃദുലമായ തൊലി. നീണ്ട ഹൃദ്യമായ ചെവി. വിശാലവും ഉറച്ചതുമായ തോളുകള്‍. വിശാലവും മാംസളവും പട്ടിനെക്കാള്‍ മയവുമായ കൈപ്പത്തികള്‍. ഉപ്പൂറ്റിയില്‍ മാംസം കുറഞ്ഞ കാരണത്താല്‍ അസാധാരണമായ സൗന്ദര്യം. വിശുദ്ധ വയറ്റിലും, നെഞ്ചിലും രോമമില്ല, എന്നാല്‍ നെഞ്ച് മുതല്‍ വയറ് വരെ രോമത്തിന്‍റെ ചെറിയ ഒരു വരയുണ്ട്. ഇപ്രകാരം തോളിലും നെഞ്ചിനുമുകളിലും അല്‍പം രോമം ഉണ്ട്. ഇരു തോളുകള്‍ക്കിടയില്‍ മുട്ടപോലെ ചുവന്ന ഒരു ഇറച്ചി കഷ്ണം ഉണ്ട്. നുബുവ്വത്തിന്‍റെ സീല്‍ എന്നപേരില്‍ അത് അറിയപ്പെടുന്നു. അതില്‍ ഏതാനും രോമങ്ങള്‍ ഉണ്ട്. 

വലതുകൈയ്യിലെ വിരലില്‍ വെള്ളിയുടെ ഒരു മോതിരം ഉണ്ട്. 'മുഹമ്മദുര്‍ റസുലുല്ലാഹ്' എന്ന് മൂന്ന് വരിയിലായി അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിസര്‍ജ്ജന സമയം അത് അഴിച്ച് വയ്ക്കും. തൃപ്പാദത്തില്‍ രണ്ട് വള്ളികളുള്ള തോലിന്‍റെ ഒരു ചെരുപ്പുണ്ട്. മുണ്ട് നന്നായി കയറ്റി ഉടുത്തിരുന്നു. വിയര്‍പ്പ് കസ്തൂരിയേക്കാള്‍ സുഗന്ധപൂര്‍ണ്ണം. ഒരു വഴിയിലൂടെ കടന്ന് പോകുമ്പോള്‍ അവിടെ ദീര്‍ഘ നേരം സുഗന്ധം അനുഭവപ്പെട്ടിരുന്നു. 

പിതാമഹന്മാരില്‍ ഇബ്റാഹിം നബി (അ)നോടും സന്താനങ്ങളില്‍ ഹസനിബ്നു അലി (റ)വിനോടും ഏറ്റവും കൂടുതല്‍ സാദൃശ്യം. ഹസ്സാനിബിനു സാബിത്ത് പാടിയത് സത്യം തന്നെ; "തങ്ങളെപ്പോലെ സുന്ദരനെ ഇന്നുവരെ കണ്ണുകള്‍ കണ്ടിട്ടില്ല, തങ്ങളെപ്പോലെ സുമോഹനനെ ഒരു മാതാവും പ്രസവിച്ചിട്ടുമില്ല. എല്ലാ ന്യൂനതകളില്‍ നിന്നും മുക്തനായി തങ്ങളെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. തങ്ങള്‍ വിചാരിച്ചതുപോലെ തങ്ങളെ സൃഷ്ടിച്ചതുപോലുണ്ട്"